2022 ഡിസംബർ 4, ഞായറാഴ്‌ച

കേരളത്തിന്റെ 27-ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകളും പ്രിയപ്പെട്ട അഭിനേതാക്കളും പുനലൂര്‍ രാജൻ എന്ന കലാകാരൻ തന്റെ ക്യാമറക്കണ്ണിലൂടെ കറുപ്പിലും വെളുപ്പിലും അനാവൃതമാകുന്നു.

കേരളത്തിന്റെ 27-ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകളും പ്രിയപ്പെട്ട അഭിനേതാക്കളും പുനലൂര്‍ രാജൻ എന്ന കലാകാരൻ തന്റെ ക്യാമറക്കണ്ണിലൂടെ കറുപ്പിലും വെളുപ്പിലും അനാവൃതമാകുന്നു.

സെര്‍ഗി ഐസന്‍സ്റ്റീന്‍ പഠിപ്പിച്ച, ആന്ദ്രേ താര്‍കോവ്സ്കി പഠിച്ച മോസ്കോയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാട്ടോഗ്രഫി പഠിച്ച പുനലൂര്‍ രാജന്‍ മലയാള സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിച്ചില്ല. 

പക്ഷേ, നിശ്ചല ഛായാഗ്രഹണത്തിലൂടെ നാലു പതിറ്റാണ്ടുകളിലെ മിഴിവുള്ള ചലച്ചിത്ര മുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തി. അനര്‍ഘനിമിഷം പുനലൂര്‍ രാജന്റെ ചലച്ചിത്രചിത്രങ്ങള്‍ എന്നുപേരിട്ട പ്രദര്‍ശനത്തെക്കുറിച്ചാണ്പ്ര തിപാദിക്കുന്നത്.

സാഹിത്യം, രാഷ്ട്രീയം, ചലച്ചിത്രം, കായികം, പക്ഷിലോകം, ഭൂപ്രകൃതി- വിഖ്യാത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ ഇഷ്ടവിഷയങ്ങളാണ്.

മാനുഷികമായതൊന്നും അന്യമല്ലാത്ത ഇടതുപക്ഷ മനസ്സുള്ള കലാകാരന്‍. ഈ ജീവിതബോധം ജന്മനാട്ടിന്റെ വിപ്ലവവീര്യത്തില്‍നിന്ന് പകര്‍ന്നുകിട്ടിയതാണ്.

ശൂരനാട് സമരത്തിന്റെ പാരമ്ബര്യത്തില്‍ നിന്നുവരുന്ന രാജന്‍ പോരാടുന്ന ജനതയോടൊപ്പം നിന്നു.

കാമ്ബിശ്ശേരി കരുണാകരന്‍ രാജന്റെ ബന്ധുവായിരുന്നു. തോപ്പില്‍ ഭാസി ഗുരുതുല്യനും. കൗമാരംതൊട്ടേ ഫോട്ടോഗ്രഫിയോട് താല്‍പ്പര്യം ഉണ്ടായിരുന്ന രാജന് കെപിഎസിയുമായ ഹൃദയബന്ധത്തിലൂടെ അതിന്റെ അമരക്കാരെയും നടീനടന്മാരെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കളെയും പകര്‍ത്താന്‍ കഴിഞ്ഞു.

പുനലൂരില്‍നിന്ന് രാജന്‍ കോഴിക്കോട്ട് എത്തുന്നത് തൊഴിലിന്റെ ഭാഗമായാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫര്‍. വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എം ടി വാസുദേവന്‍ നായര്‍ തുടങ്ങിയവരെ എന്നപോലെ രാജനെയും സത്യത്തിന്റെ നഗരം കാന്തശക്തിയോടെ വലിച്ചടുപ്പിച്ചു.

മഹാസഞ്ചാരി എസ് കെ പൊറ്റെക്കാട്ട് മാത്രമായിരുന്നു കോഴിക്കോട്ടുകാരന്‍ അഥവാകുറെക്കൂടി സ്ഥലപരിമിതനാക്കിയാല്‍ മിഠായിത്തെരുവുകാരന്‍.

ബഷീറുമായി ഉറ്റസൗഹൃദമായതോടെ, ബഷീര്‍ തന്നെ രാജന് ബേപ്പൂരില്‍ ഒരു വീട് കണ്ടെത്തി.

അയല്‍ക്കാരനായി കുടിയിരുത്തി. ബഷീറും കുടുംബവും ചേര്‍ന്ന് ജീവിതപങ്കാളിയെയും കണ്ടെത്തി. 

ഒറ്റക്കണ്ണന്‍ ക്യാമറ'കൊണ്ട് ഒറ്റക്കണ്ണന്‍ പോക്കരെ സൃഷ്ടിച്ച എഴുത്തുകാരന്റെ നാനാതരം ജീവിതമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി. 

മാങ്കോസ്റ്റൈന്‍ മരച്ചുവട്ടിലെ ഇരുത്തം സദസ്സ് പാട്ടുകേള്‍ക്കല്‍, ബീഡിവലി അര്‍ധനഗ്നനായ സുല്‍ത്താന്‍ മിഴിവോടെ തെളിഞ്ഞുവന്നു.

ബഷീറിനെ പകര്‍ത്തിയിട്ടും പകര്‍ത്തിയിട്ടും മതിയായില്ല. ബഷീര്‍ ഒരൊന്നാന്തരം നടനാണ്.

പിക്കാസോയെക്കുറിച്ച്‌ ഒരു പടമെടുക്കണമെങ്കില്‍ ബഷീറിനെ കാസ്റ്റ് ചെയ്താല്‍ മതി ഒരിക്കല്‍ എന്നോട് കുസൃതിയായി പറഞ്ഞിരുന്നു. 

സിനിമയുമായി ബന്ധപ്പെട്ട് പുനലൂര്‍ രാജന്‍ ബഷീറിനെ പകര്‍ത്തുന്നത് സത്യന്‍ അന്തിക്കാടിന്റെ അപ്പുണ്ണി (1982) ചിത്രീകരണവേളയിലാണ്.

വി കെ എന്നിന്റെ ആരാധകനായ സത്യന്‍ അന്തിക്കാട് പ്രേമവും വിവാഹവും എന്ന കഥ സിനിമയാക്കാനുള്ള മോഹം പറഞ്ഞപ്പോള്‍ വി കെ എന്‍ സമ്മതം മൂളുക മാത്രമല്ല, തിരക്കഥയില്‍ ഒരുകൈ നോക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തു. 

സ്വിച്ചോണ്‍ കര്‍മത്തിന് ബഷീറിനെ കിട്ടിയാല്‍ നന്നായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് വി കെ എന്നിനോട് ഉണര്‍ത്തിച്ചപ്പോള്‍  താന്‍ കോഴിക്കോട്ട് വരുന്നുണ്ടെന്ന് അറിയിച്ച്‌ വി കെ എന്‍ ബഷീറിനെ പാട്ടിലാക്കി. പൊതുവേ വീടുവിട്ടിറങ്ങാത്ത ബഷീര്‍, പാവത്താന്‍ സമ്മതിക്കുകയും ചെയ്തു.

ഫറോക്കിനടുത്ത് മണ്ണൂരിലായിരുന്നു ചിത്രീകരണം. ബഷീര്‍ വന്നു, വി കെ എന്‍ വന്നതുമില്ല. സ്വിച്ച്‌ ഓണ്‍ കര്‍മം സ്റ്റൈലായി' നടന്നു.

ഏതായാലും വി കെ എന്‍ സിനിമയ്ക്ക് പരസ്യവാചകം എഴുതിക്കൊടുത്തതിനെക്കുറിച്ച്‌ സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു. 

രണ്ട് ചെത്തുതൊഴിലാളികളുടെ സംയുക്തസംരംഭം.ഇതിലെ രണ്ടാമന്‍ അപ്പുണ്ണിയുടെ നിര്‍മാതാവ് രാമചന്ദ്രനായിരുന്നു. ഈ പരസ്യം ഉപയോഗിച്ചില്ലെന്ന് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. 

പുനലൂര്‍ രാജനായിരുന്നു പതിവുള്ളതുപോലെ ബഷീറിനെയുംകൂട്ടി ചിത്രീകരണസ്ഥലത്ത് എത്തിയത്. സത്യന്‍ അന്തിക്കാടിനും സുകുമാരിക്കും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും നിര്‍മാതാവ് രാമചന്ദ്രനുമൊപ്പം ബഷീറിനെ പകര്‍ത്തി. നാലു പതിറ്റാണ്ടിനുശേഷം ആ ദൃശ്യങ്ങള്‍ കഥ പറയുന്നു. 

എം ടി വാസുദേവന്‍ നായരുമായുള്ള സൗഹൃദമാണ് ഇരുട്ടിന്റെ ആത്മാവിന്റെ (1967) നിശ്ചല ഛായാഗ്രഹണം നിര്‍വഹിക്കാനുള്ള പ്രേരണ. അതുകൊണ്ടുതന്നെ, വേണ്ടത്ര സ്വാതന്ത്ര്യമുണ്ടായിരുന്നു. ഔദ്യോഗികമായി ആരുവേണമെങ്കിലും ചിത്രീകരിച്ചോട്ടെ എന്നായിരുന്നു രാജന്റെ നിലപാട്.

 ചലച്ചിത്രസംബന്ധിയായ ഏറ്റവും മിഴിവുറ്റ ചിത്രങ്ങള്‍ രാജന്‍ പകര്‍ത്തിയത് ഈ സിനിമയുടെ ചിത്രീകരണവേളയിലാണ്. പ്രഗത്ഭരായിരുന്നു അരങ്ങിലും അണിയറയിലും. പി ഭാസ്കരന്‍ സംവിധാനം എം ടി തിരക്കഥ, അഭിനയം: പ്രേംനസീര്‍, ശാരദ, ശങ്കരാടി, പി ജെ ആന്റണി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി. നസീറിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രമായ ഭ്രാന്തന്‍ വേലായുധനെയും സിനിമയ്ക്ക് അകത്തെയും (അമ്മുക്കുട്ടി) പുറത്തെയും ശാരദയെയും ഒന്നിലേറെത്തവണ രാജന്‍ പകര്‍ത്തി. 

ഇരുട്ടിന്റെ ആത്മാവില്‍ നസീര്‍ ഭ്രാന്തന്‍ വേലായുധനായിരുന്നു കാമുകഹൃദയവുമായി നിത്യഹരിതമായ കോരിത്തരിപ്പോടെ മലയാള സിനിമ ആഘോഷിച്ചിരുന്ന നസീര്‍ തന്റെ റോമിയോ ഇമേജ് കൈവിടാന്‍ ആദ്യമൊന്നും ഒരുക്കമായിരുന്നില്ല. 

നസീര്‍ അഭിനയിച്ചാല്‍ മാത്രമേ നന്നാവൂ എന്നും ജീവിതത്തില്‍ ഒരിക്കല്‍മാത്രം കൈവരുന്ന അവസരം തട്ടിക്കളയരുതെന്നും സംവിധായകനായ പി ഭാസ്കരന്‍ നിരന്തരമായി ഓര്‍മിപ്പിച്ചു, എം ടി വാസുദേവന്‍ നായരുടെ തിരക്കഥയുടെ മൂല്യം ഓര്‍മപ്പെടുത്തി. അവസാനം നസീര്‍ വഴങ്ങി. 

പിന്നീടു കണ്ടത് സമ്പൂർണ്ണമായ  ആത്മാര്‍പ്പണമായിരുന്നു. ചങ്ങലയ്ക്കിട്ട വേലായുധനെ ചിത്രീകരിക്കാന്‍ കലാസംവിധായകനായ എസ് കോന്നനാട്ട്, റബര്‍ കൊണ്ടുള്ള ചങ്ങല ഉണ്ടാക്കിയെങ്കിലും അത് ഉരഞ്ഞ് നസീറിന്റെ കാലുകളില്‍ മുറിവുണ്ടായി. അതൊന്നും സാരമാക്കാതെയായിരുന്നു നസീര്‍ ചിത്രീകരണത്തില്‍ പങ്കാളിയായത്. 

നസീറിനെ ഭ്രാന്തന്റെ വേഷത്തില്‍ സങ്കല്‍പ്പിക്കുക ആലോചിക്കാന്‍ പോലും തയ്യാറാകാത്തവരും ആ വേഷത്തെ പ്രശംസിച്ചു. സിനിക്ക്'

എന്ന പേര് സ്വീകരിച്ച ചലച്ചിത്ര നിരൂപകന്‍ സിനിസിസത്തിന്റെ ലാഞ്ഛന പോലുമില്ലാതെ നസീറിന്റെ അഭിനയത്തെ വാഴ്ത്തി. നസീര്‍ തന്നെയും പില്‍ക്കാലത്ത് തിരിഞ്ഞുനോക്കിയപ്പോള്‍ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷം വേലായുധന്റേതാണെന്ന് തുറന്നുപറഞ്ഞിരുന്നു.

ഓളവും തീരവും (1970) മലയാള സിനിമയിലെ നാഴികക്കല്ലായി പ്രതിഷ്ഠിക്കപ്പെട്ട സിനിമയാണ്. വാതില്‍പ്പുറക്കാഴ്ചകളിലേക്ക് അപ്പോഴേക്കും മലയാള സിനിമ മുതിര്‍ന്നിരുന്നുവെങ്കിലും വാതില്‍പ്പുറജീവിതമുഹൂര്‍ത്തങ്ങള്‍ സ്വാഭാവികമായി ആവിഷ്കരിക്കപ്പെട്ടിരുന്നില്ല. ജീവിതത്തെക്കുറിച്ച്‌ യാഥാര്‍ഥ്യ നിഷ്ഠമായ കാഴ്ചപ്പാടുണ്ടായിരുന്ന പി എന്‍ മേനോന്റെ സംവിധാനപ്രതിഭയും എം ടി വാസുദേവന്‍ നായരുടെ ജീവിതഗന്ധിയായ തിരക്കഥയും ആ സിനിമയെ ഹൃദ്യമായ അനുഭവമാക്കി. മധുവും ഉഷാനന്ദിനിയുമായിരുന്നു പ്രധാന അഭിനേതാക്കള്‍. മധുവിന്റെ ബാപ്പൂട്ടിയും ഉഷാനന്ദിനിയുടെ നബീസയും. നിലമ്ബൂരില്‍ ചാലിയാറിന്റെ തീരത്തായിരുന്നു ചിത്രീകരണം. 

ചാലിയാറിന്റെ ഓളവും തീരവും പശ്ചാത്തലമാക്കി ഉഷാനന്ദിനിയുടെ വശ്യമോഹനമായ കുറെയേറെ ഫോട്ടോകള്‍ പുനലൂര്‍ രാജന്‍ സാക്ഷാല്‍ക്കരിച്ചു.

ശാരദയുടെ ഫോട്ടോകളും ഇരുട്ടിന്റെ ആത്മാവിന്റെ സെറ്റില്‍വച്ചാണ് രാജന്‍ എടുക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ കൂടാതെ പരസ്യപ്രചാരണത്തിനായി ശാരദയെന്ന ശാലീനസുന്ദരി'യെ കേരളീയ വേഷത്തിലും അന്തരീക്ഷത്തിലും പകര്‍ത്തി. അതേ സിനിമയില്‍ അഭിനയിച്ച തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി, ശങ്കരാടി എന്നിവര്‍ ഒരുമിക്കുന്ന രംഗമാണ് മറ്റൊന്ന്. 

കറുപ്പും വെളുപ്പും ചിത്രങ്ങളില്‍ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ആത്മാവ് സ്പന്ദിക്കുന്ന അനുഭവം.

നാടകങ്ങളിലൂടെ മലയാളക്കര കീഴടക്കിയ കെപിഎസി കൂടുതല്‍ ജനകീയമായ അടിത്തറയുണ്ടാക്കാനാണ് കെപിഎസി ഫിലിംസിന് രൂപംനല്‍കിയത്. 

തകഴി ശിവശങ്കരപ്പിള്ളയുടെ ഏണിപ്പടികള്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്യുന്നത് കെപിഎസി ഫിലിംസിന്റെ ബാനറിലാണ്. ഏണിപ്പടികളുടെ (1973) ചിത്രീകരണവും ചലച്ചിത്രമുഹൂര്‍ത്തങ്ങളും രാജന്‍ പകര്‍ത്തി. തകഴി, വയലാര്‍ രാമവര്‍മ, കാമ്ബിശ്ശേരി കരുണാകരന്‍ തുടങ്ങിയവരെല്ലാം അഭ്രപാളികള്‍ക്കും പുറത്ത് ചലച്ചിത്രസംരംഭവുമായി കൈകോര്‍ത്തു. അവരെല്ലാം രാജന് പ്രിയപ്പെട്ടവരുമായിരുന്നു. കെപിഎസി ലളിതയെ, നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്തുതന്നെ, മഹേശ്വരി എന്ന യഥാര്‍ഥപേരില്‍നിന്ന് വീട്ടില്‍ വിളിക്കുന്ന ലളിത എന്നപേരിലേക്ക് മുതിരുന്നതിനു മുമ്ബുതന്നെ രാജന്‍ പകര്‍ത്തിയിരുന്നു.

ലളിത എന്ന ഗായികയെയും കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തിന്റെ ഭാഗമായി പകര്‍ത്തിയിട്ടുണ്ട്. കെപിഎസിയുടെ കൊടിയടയാളമായിരുന്നല്ലോ ലളിത.

മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ആവിഷ്കൃതമാകുന്ന ആദ്യ സിനിമയിലൊന്നാണ് എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി എം ആസാദ് സംവിധാനംചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (1980). പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്വര്‍ണമെഡലോടെ പഠിച്ചിറങ്ങിയ ആസാദിന്റെ സ്വപ്നംകൂടിയായിരുന്നു ആ ചിത്രം. പത്തേമാരിയില്‍ ഗള്‍ഫിലേക്ക് പോകുന്ന രാജഗോപാല്‍ ധനസമ്ബാദനത്തിലൂടെ ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്നതോടൊപ്പം ആത്മാവില്‍ ദരിദ്രനാകുന്നതായിരുന്നു.

സിനിമയുടെ കേന്ദ്രപ്രമേയം. സുകുമാരനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി അതിനുമുൻബും ചില ചിത്രങ്ങളില്‍ മിന്നിമറഞ്ഞിരുന്നുവെങ്കിലും ശക്തമായ ഒരു കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സ് കവരുന്നത് ഈ ചിത്രത്തിലൂടെയാണ്.

സിനിമയിലെ ലോഞ്ച് രംഗങ്ങള്‍ ചിത്രീകരിച്ചത് ബേപ്പൂരിലായിരുന്നു. എം ടി തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല, മുഖ്യസഹകാരി കൂടിയായിരുന്നു. പുനലൂര്‍ രാജന്‍ പകര്‍ത്തിയ രംഗങ്ങളില്‍ കര്‍മനിരതനായ എം ടിയെ കാണാം.

ഫോട്ടോഗ്രഫിയിലുള്ള താല്പര്യവും സൗഹൃദങ്ങളില്‍ മുഴുകിയുള്ള ജീവിതവുമാണ് പുനലൂര്‍ രാജനെ ഈ സിനിമകളിലെയും ചിത്രീകരണങ്ങളിലെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലേക്ക് നയിച്ചത്. മിഴിവേറിയ മുഹൂര്‍ത്തങ്ങളിലൂടെ അവ ചലച്ചിത്രചരിത്രത്തിലെ അനര്‍ഘനിമിഷങ്ങളായിത്തീരുന്ന ചരിത്രമായിരുന്നു.

പനലൂർ രാജന്റേത്........

പരിവർത്തനം :

21NEWS 4U

21news4u@gmail.com

HRPM.in


അഭിപ്രായങ്ങളൊന്നുമില്ല:

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം :

യുദ്ധത്തിന്റെ പേരിൽ നിരപരാധികളുടെ ജീവഹാനി : ഒരു മനുഷ്യാവകാശ ചോദ്യചിഹ്നം : ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളായി ആവർത്തിച്ചു കൊണ്ടി...